Tuesday, April 28, 2009

നൃത്തം...നഷ്ടങ്ങളുടെ...


ടെറസ്സില്‍ നിന്ന്‌ ചാടി, പല്ല് പൊട്ടി മുഖം വികൃതമായി, അനങ്ങാന്‍ പോലും വയ്യാതെ കിടന്ന ഒരു അവധിക്കാലം ... "എന്നെ ഇനി ആരും കല്യാണം കഴിക്കില്ല" എന്ന്
പൊട്ടിക്കരഞ്ഞ വൈകുന്നേരം ... അമ്മയും അച്ഛനും അമ്മാവന്‍ അമ്മായിമാരും അതുകേട്ട് ഒരുമിച്ച് ചിരിച്ചു ... ആരും കാണാതെ അന്ന് നീ എന്നോട് പറഞ്ഞു "
പൊട്ട മുഖമായാലും ഐ ആന്‍ഡ് യു എപ്പോഴും അമ്മ അച്ഛന്‍ ... ഓക്കേ ... ഇറ്റ്സ് എ പ്രോമിസ്‌ ..."

കോളേജില്‍ നിന്ന് വന്നപ്പോള്‍ അമ്മ പറഞ്ഞു "തെക്കേടത്തെ ശാരദയുടെ മോന്‍റെ കല്യാണക്കുറി കിട്ടിയിട്ടുണ്ട് ട്ടോ ... ജൂണ്‍ പതിനാറിന്
കല്യാണം ... പെണ്‍കുട്ടി മൈക്രോ-ബയോളജി പി എച്ച് ഡി ചെയ്തതാത്രേ ..."ചിരിച്ചു കൊണ്ട് അമ്മയുടെ കയ്യിലിരുന്ന കുറി വാങ്ങി ഞാന്‍
മുറിക്കകത്ത് കയറി. ഒരു നിമിഷം ആ കുറി നോക്കി നിന്നുപോയി ... ഊണ്‍മേശക്കടിയില്‍ നാലു കാലുകളെ രണ്ടു മുറികളാക്കി അമ്മയും അച്ഛനുമായി കളിച്ച ദിവസങ്ങളില്‍
എന്നോ നീ എനിക്ക് തന്ന പ്രോമിസ്‌ നീ മറന്നോ?

**************************************************************************************
"നന്നായി പാചകം അറിയണം, അങ്ങിനെയൊരു കുട്ട്യേ ഞാന്‍
കല്യാണം കഴിക്കു .... റാതര്‍ സ്നേഹിക്കു ... പിന്നെ നീണ്ടു ചുരുണ്ട മുടിയും വേണം" അവന്‍ മുത്തശ്ശിയെ നോക്കി, മുഖത്തൊരു മന്ദസ്മിതവും... ഊണ്‍മേശയില്‍ ചാരി നിന്നവള്‍ പറഞ്ഞു

" സ്നേഹിക്കാന്‍ ഇങ്ങനെ ഉപാധികള്‍ വേണോ? അതൊരിക്കലും ട്രൂ ലവ് അല്ല ...ഈശ്വരാ ഇങ്ങിനെയൊരു ആളെ എന്‍റെ അടുത്തേക്ക് ഭര്‍ത്താവായി എത്തിക്കല്ലേ..."
മുത്തശി രണ്ടാളെയും മാറി നോക്കി ചുവന്ന പല്ല് കാട്ടി ചിരിച്ചു ....

അന്ന് വൈകിട്ടുള്ള ഹെയര്‍ കട്ട് അപ്പോയിന്ട്മെന്റ്റ്‌ അവള്‍ ക്യാന്‍സല്‍ ചെയ്തു .... ഒരിക്കലും അടുക്കളയില്‍ കയറാത്ത അവള്‍ അന്ന് അമ്മയോടൊപ്പം അടുക്കളയില്‍ കൂടി ....
*************************************************************************************
എനിക്കറിയാം അവള്‍ ഇവിടെ അടുത്തെവിടെയോ എന്നെ നോക്കുന്നുണ്ട് ... ഞാന്‍ എരുവില്ലാത്ത കറി
ഉണ്ടാക്കുമ്പോള്‍, നീ എന്നോട് സംസാരിക്കുമ്പോള്‍ ... നിന്നെ ചുംബിക്കുമ്പോള്‍, നിന്‍റെ കിടക്ക പങ്കിടുമ്പോള്‍ ... എന്‍റെ ചാടിയ വയര്‍ ഉള്ളിലോട്ട്
വലിച്ചു പിടിക്കുമ്പോള്‍ .... എന്നും .... എപ്പോഴും ... ആ കണ്ണുകള്‍ എന്നെ പിന്തുടരുന്നു ... നിനക്കായി എന്നെ ഞാന്‍ മാറ്റി മറിക്കുന്ന ശ്രമത്തിനിടയില്‍ എന്നെ അവളൊരു മാനസിക രോഗിയാക്കുന്നു ... എനിക്കുള്ള
ജീവപര്യന്ത ശിക്ഷ ... നിന്നെ അവളെക്കാളും ഏറെ സ്നേഹിച്ചതിനല്ല ... നിന്നെ അവളില്‍ നിന്ന് അകത്തിയതിന്...

*************************************************************************************
9000 മൈലുകള്‍ - ബാഗ്ലൂര്‍
- കാലിഫോര്‍ണിയ ... മേശപ്പുറത്തിരിക്കുന്ന വാരികയില്‍ അവള്‍ വായിച്ചു ... അന്ന് രാത്രി ഫോണില്‍ "മോനേ നീ വരുമോ ഈ അമ്മയെ കാണാന്‍ ... അച്ഛനെ കാണാന്‍ ... 5 കൊല്ലമായി നീ ..." അപ്പുറത്ത് മൌനം....
ഞരമ്പുകള്‍ വിങ്ങി വേദനിക്കുന്നത് പോലെയുള്ള ഒരു മൌനം. അവള്‍ ചിരിച്ചു ... "സാരല്യ ഉണ്ണീ ... കുട്ടികളും ഭാര്യയും എല്ലാര്‍ക്കും ലീവ് കിട്ടണ്ടേ അല്ലെ ... എനിക്ക് മനസ്സിലാവും ... ഒന്നും പറയേണ്ട ... പക്ഷെ മോനെ..അടുത്ത
ഓണത്തിനെങ്കിലും വരണം ... ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍ തിടുക്കമായി ..."

അവള്‍ പറഞ്ഞതെല്ലാം ഹൃദയത്തില്‍ തട്ടിയായിരുന്നു ... നനഞ്ഞ കണ്ണുകളോടെ ആയിരുന്നു ... "ഒഫ്കോഴ്സ്
അമ്മ ... അടുത്ത ഓണത്തിന് എന്തായാലും വരാം ..." അവന്‍ വേഗത്തില്‍ പറഞ്ഞു ... അവര്‍ ഒരുമിച്ച് ചിരിക്കുന്നു ...

അവന്‍ പക്ഷെ പറഞ്ഞത് വെറും വാക്കുകള്‍...
***************************************************************************************
ഓര്‍മ്മകള്‍ ... എത്ര എത്ര ഓര്‍മ്മകള്‍ ...ഓര്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല ... മറക്കാനും ...

Tuesday, September 30, 2008

വഴി തെറ്റാതെ വീണ്ടും വന്നു "കാരണം" ..........


പട്ടും, പൊന്നും, കൊട്ടും, മേളവും,വിളക്കും, ആഘോഷങ്ങളും, നിറഞ്ഞു
നില്‍ക്കുന്നൊരു കല്യാണം എന്നും സ്വപ്നം കണ്ടുണരുന്നതു ഒരു പതിവായി …
പകലുകള്‍ക്ക് അന്നൊക്കെ മുല്ലപ്പൂവിന്‍റെ മണമായിരുന്നു… തന്‍റെ
സ്വപ്നത്തെക്കുറിച്ച് വിദുവിനോട് പറഞ്ഞപ്പോള്‍ പുരികമുയര്‍ത്തി ഒരു
ചോദ്യം…എന്താ മുല്ലപ്പൂവിന്‍റെ മണമാവാന്‍, ചേച്ചിക്ക് റോസിന്‍റെയോ,
ഡെയ്സിയുടെയൊ, അതോ ഓര്‍ക്കിഡിന്‍റെയോ മണമുള്ള പകലുകളാക്കിക്കൂടെ….

എത്ര ജാടയുള്ള പൂക്കള്‍ വന്നാലും മുല്ലപ്പൂവിന്‍റെ മണം എന്നും മുന്നില്‍
എന്ന് ആ കൊച്ചു മനസ്സിനെ എങ്ങിനെ മനസിലാക്കാന്‍… അടുത്തടുത്തായി കെട്ടിയ,
മുത്തുപോലെയുള്ള മൊട്ടുകള്‍, വെള്ളനൂലില്‍ ഇണങ്ങി കിടക്കുന്ന പച്ച
തണ്ടുകള്‍…ഒരിക്കലും വേര്‍പിരിയില്ല എന്നുറക്കെ പറയുന്നതു പോലെ…..

ചേട്ടന്‍റെ കല്യാണത്തിന് അമ്മയും, വല്യമ്മയും, അമ്മായിമാരും എല്ലാരും ഒരു
മുഴം പൂ ചൂടി നടന്നു….ഞാനും……. അന്ന് ആ പന്തലില്‍ അവര്‍ നടന്നപ്പോള്‍ ഈ
മുല്ലമൊട്ടുകള്‍ സ്വകാര്യം പറഞ്ഞിരുന്നു…നല്ല ജോഡി, ആ ചേച്ചിയുടെ സാരീ
നന്നല്ല…അമ്മായിയുടെ മാല നല്ല സ്റ്റൈലന്‍….ചെറുക്കന്‍റെ ചേച്ചി കാണാന്‍
നല്ല സുന്ദരി ….. …ഈ കൊച്ചിന് കുറച്ച് മുല്ലപ്പൂ ചൂടി നടന്നൂടെ, ഇത്രയും
മേയ്ക്കപ്പിട്ടു നടക്കുന്നതിനു പകരം??…. അങ്ങിനെ എന്തൊക്കെ സ്വകര്യങ്ങളും
പരദൂഷണങ്ങളും............. അന്നെനിക്ക് പൂക്കളുടെ ഭാഷ മനസിലാക്കാമായിരുന്നു….

ഇനിയിപ്പോള്‍ എന്‍റെ കല്യാണം…..തലനിറച്ചും മുല്ലപ്പൂ ചൂടി കസവുടുത്തു
നില്ക്കുന്ന ഞാന്‍….എത്ര തവണ സ്വപ്നത്തില്‍ കണ്ടാലും വീണ്ടും വീണ്ടും
കാണാന്‍ കൊതിക്കുന്ന ആ ദിവസം ….ഇന്ന് അമ്മ കല്യാണത്തിന് എനിക്കാവശ്യമുള്ള
സാധനങളുടെ ലിസ്റ്റ് തരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യമെഴുതി…
"മുല്ലമൊട്ടുകള്‍"… അമ്മ അതു വായിച്ച് ദേഷ്യത്തോടെ എന്നെ നോക്കി…."ഇതാണൊ
ആദ്യമെഴുതിയതു കുട്ട്യേ?"

ഗുരുവായൂരില്‍ കല്യാണ സീസണ്‍….പച്ച നോട്ടുകള്‍ കുറേ അധികം ചിലാവാക്കി
അച്ഛന്‍ മണ്ടപം ബുക്ക് ചെയ്തു, ക്ഷണകത്തുകള്‍ ഒഴുകി…. ബന്തുമിത്രാധികള്‍
എത്തുമെന്ന് സന്തോഷത്തോടെ വാക്ക് നല്കി…പലരും മുഖംമൂടികള്‍ അണിഞ്ഞു
ചിരിച്ച് അഭിനന്ദിച്ചു…..

സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം…………..അന്ന് ഞാന്‍
എഴുന്നേറ്റപ്പോള്‍ മുല്ലപ്പൂവിന്‍റെ മണമുണ്ടായിരുനില്ല…..
ഉമ്മറത്തേക്ക് ചെന്നപ്പോപോള്‍ അച്ഛന്‍ ഇടറിയ സ്വരത്തില്‍ ആര്‍ക്കോ ഫോണ്‍
വിളിക്കുന്നുണ്ടായിരുന്നു…… "വരരുത്, മാപ്പ്, കല്യാണം നടക്കില്യ ….."
കാരണം….ദുര്‍ബലമായൊരു കാരണം …എന്തുകൊണ്ട് എന്നതിന്, പാതി മാത്രം മറക്കുന്ന
വസ്ത്രം പോലെയുള്ളൊരു കാരണം….

അങ്ങിനെ ഞങ്ങള്‍ തനിച്ചായി….. ഇന്നു പുലരേണ്ടിയിരുന്നില്ല എന്ന് വീണ്ടും
വീണ്ടും പറയുന്ന മനസ്സുമായി ഞാനും….വാടി പോയ ഒരു മുഴം മുല്ലപ്പൂക്കളും.....

Friday, May 9, 2008

പറയാത്ത കഥ


നീ എന്റെ കൊട്ടാരത്തിലേക്ക് കയറി വന്നപ്പോള്‍ കണ്ടത് ഞാന്‍ കാണിച്ചു തന്നത് മാത്രം…
കൌതുകം നിറഞ്ഞു നില്‍കുന്ന മിഴികള്‍, സ്‌നേഹം നിറഞ്ഞ ഒരു ഭാര്യ, വാല്‍സല്യം കൊണ്ട് മൂടുന്ന അമ്മ, നല്ല പഠിപ്പും ഉദ്ധ്യോഗവും, ആവശ്യത്തിനേറെ പണം, പരിഷ്കാരി, സ്വന്തം തിരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവള്‍, ഒന്നിനെയും ഭയമില്ല, തനിക്കാരെയും വേണ്ട, എന്നു പറഞ്ഞു നടക്കുന്ന തന്റേടി, …. മുഖംമൂടികളൂടെ ഒരു പട തന്നെ ഞാന്‍ ഒരുക്കിയിരുന്നു

അടുക്കരുതെന്ന് നൂറു തവണ രേഖ വരച്ചു മാറി നിന്നിട്ടും ഞാന്‍ നിന്നോട് എല്ലാം പറഞ്ഞു…ഒന്നുമല്ലാത്ത കൊച്ചു വര്‍ത്തമാനങ്ങള്‍ പലതും…
എന്റെയുള്ളില്‍ കരയുന്ന എന്റെ എല്ലാമായ പലതും ഞാന്‍ മറച്ചു…

പിന്നീടെപ്പോഴോ നീ അറിഞ്ഞു , പലരേയും വിഡ്ഡികളാക്കികൊണ്ട് സ്വയം പണിതുയര്‍ത്തിയ ഏകാന്തതയുടെ അഴികള്‍ കൊണ്ടുള്ള കൊട്ടാരത്തിലെ റാണി മാത്രമാണ് ഞാനെന്ന്‍…

ഞാനാരേയും കാണിക്കാതെ കാത്തു സൂക്ഷിച്ച, പൂര്‍ണതയില്ലാത്ത , സംതൃപ്തയല്ലാത്ത എന്റെ ഉള്ളിലെ ആ മുഖം നീ തൊട്ടു താലോലിച്ചു … ഒരു കൊച്ചു കുഞ്ഞിന്റെ ചാഞ്ചല്യം, ഇരുട്ടിനെ ഭയക്കുന്ന, സ്‌നേഹം തേടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍ എന്നു നീ ഉറക്കെ പറഞ്ഞു ചിരിച്ചു……

പിന്നീടെപ്പോഴോ നീ ഒന്നും പറയാതെ എങ്ങോട്ടോ പോയി…….
ഞാന്‍ വീണ്ടും എന്റെ ഒരായിരം മുഖമൂടികളുടെ ലോകത്തേക്കും…

പക്ഷേ കൊല്ലങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും വീണ്ടും വീണ്ടും പൊങ്ങി വരുന്ന തിരമാലകളെ പോലെ എന്നില്‍ നിറഞ്ഞു നില്‍കുന്ന നിന്റെ കഥ……പലപ്പോഴും എഴുതാന്‍ തുടങ്ങിയ , എത്രയോ തവണ വേണ്ടെന്നു വെച്ച, എന്നും എന്റെ മനസ്സിലെ ഭാരം കൂട്ടുന്ന മുഴുവനാകാത്ത ആ കഥ…….നീ സമ്മാനിച്ച കഥ……ഇന്നും ഞാന്‍ എഴുതാതെ നിര്‍ത്തുന്നു.

Monday, April 14, 2008

വിഷു ആശംസകള്‍

സൂര്യന്‍ സ്വര്‍ണപൊടി പോലെ കണ്ണുകളില്‍ വീഴുന്നു…

കുട്ടിത്തം മാറാത്ത ആ പുഞ്ചിരിച്ച മുഖം മനസ്സില്‍ കണി കണ്ടുണര്‍ന്നു…
എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമായ ആ പേര് മാത്രം ചുണ്ടുകള്‍ ഞാനറിയാതെ മന്ത്രിക്കുന്നു….
ഇന്നു വിഷു പുലരി….
ജീവിതം പെട്ടന്നു ശാന്തവും സുന്ദരവുമായതുപോലെ...
ഒരു പൂവിതളിന്‍റെതെന്നപോലെ മൃദുലമായ സ്‌നേഹം മാത്രം മനസ്സില്‍ തുളുമ്പുന്ന പുത്തന്‍ വര്‍ഷം...
മനസ്സുതുറന്നു സന്തോഷിക്കുന്ന ഒരുപാട്‌ നിമിഷങ്ങള്‍ ഈ വിഷു സമ്മാനിക്കട്ടെ എന്നു നേരുന്നു. :)



Friday, March 28, 2008

അറിയാത്ത നിറങ്ങള്‍

മഞ്ഞയും ചുകപ്പും പച്ചയും പൊതിഞ്ഞ നിലത്ത്‌ ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തു കിടന്നു… മുകളില്‍ ആകാശത്തിന്‍റെ നീലിമയെ തോല്പിക്കാന്‍ ചാര നിറം പുറപ്പെട്ടു കഴിഞ്ഞു.

"നിന്നെക്കുറിച്ച് ഞാന്‍ എഴുതില്ല, …ഇനിയൊരിക്കലും…. എകാന്തതക്കുമുണ്ടല്ലോ ഒരു നിറം…..ഇരുട്ടിന്‍റെ നിറം…ആ നിറം മതി…" ഞാന്‍ എന്നോടു തന്നെ മന്ത്രിച്ചു.

. ..അന്നത്തെ ആ സന്ധ്യക്ക് ഇരുട്ട്‌ കൂടിയിരുന്നോ..?

"നീ ഒരു എഴുത്തുകാരി"….തിളങ്ങുന്ന കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ആ കണ്ണുകളിലേക്ക്‌ നോക്കിയാല്‍ കൂട്ടി വെച്ച ആകെയുള്ള ധൈര്യവും ചോര്‍ന്നു‌ പോകും എന്ന നല്ല ഉറപ്പുള്ളത് കൊണ്ടു വിദൂരതയിലേക്കു‌ നോക്കി ഞാന്‍ പറഞ്ഞു. "അല്ല, ഞാന്‍ വെറുമൊരു പരാതിപ്പെട്ടി…."


അപ്പുറത്തിരുന്ന രണ്ട് കൊച്ചു കുട്ടികള്‍ പന്തെറിഞ്ഞു കളിക്കുന്നു….അവരേക്കാളും വലിയ ഒരു ചുകന്ന പന്ത്…."പണ്ട് എനിക്കുമുണ്ടായിരുന്നു അത് പോലെ ഒരു പന്ത്… നീല നിറമുള്ള വലിയ പന്ത്…വാസുമാമന്‍ ദുബായില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ കിട്ടിയ സമ്മാനം…… ഇപ്പോഴും തറവാട്ടില്‍ പോയാല്‍ ചിലപ്പോള്‍ തട്ടിന്‍പുറത്തു കാണും…എന്‍റെ പന്ത്…എന്‍റെമാത്രം" ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു …
"ഇന്നു പന്തിനെ പറ്റിയാണോ എഴുതുന്നത്….?"
"അല്ല…. വിഷാദം മാത്രം എഴുതുന്ന എഴുത്തുകാരിയുടെ ഏതു വരികളിലും അതേ ഭാവം…."സന്ധ്യയുടെ കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞു താഴെ വീണു…മഞ്ഞ ഇലകള്‍…പച്ച പുല്ലിന്‍മേല്‍ മഞ്ഞ ഇലകള്‍…ഒറ്റപ്പെടലിന് ഇത്ര ഭംഗിയോ…. നഷ്ടത്തിന്‍റെ നിറം കറുപ്പല്ലേ??


"നിനക്കെന്താ സന്തോഷിക്കാനിത്ര മടി? "
"എന്താണ്‌ സന്തോഷത്തിന്‍റെ നിറം …നിങ്ങള്‍ക്കറിയുമോ ..?"
പന്തുകളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ അവരുടെ അമ്മയുടെ കൈ പിടിച്ച് നടന്നകലുന്നു….കൂടെ പന്തുമായി നടക്കുന്നത് അച്ഛനായിരിക്കും…. ചുറ്റുമുള്ള ആള്‍ക്കാരെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു...നോട്ട് ബുക്കുമായി മരച്ചുവട്ടില്‍ ഇരിക്കുന്ന പെണ്‍കുട്ടി, പാട്ടു കേട്ടുകൊണ്ടോടുന്ന ചെറുപ്പക്കാരന്‍, വടി പിടിച്ച് നടക്കുന്ന വൃദ്ധദമ്പതികള്‍….എന്‍റെ കഥയില്‍ ഇവരിലാര്‍ക്കാണ് സ്ഥാനം…..


"പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ നിന്‍റെ മനസ്സില്‍ എപ്പോഴും ഓടി നടക്കുന്നു …അതാ നീ ഇങ്ങനെ…"
കാറ്റില്‍ ഒരു ഇല കൊഴിഞ്ഞു എന്‍റെ അടുത്തേക്ക് വീണു…..എഴുന്നേറ്റിരുന്ന് ആ ഇല പെറുക്കിയെടുത്ത്‌ എന്‍റെ പുസ്തകത്താളില്‍ ഒളിപ്പിച്ചു….."കണ്ടില്ലേ ആകാശത്തിന്‍റെ നീലിമ ഇനി ഒരു പൊടി മാത്രം…ചാര നിറം വിജയിച്ചിരിക്കുന്നു…."
"അനുഭവപ്പെടാത്ത വികാരങ്ങള്‍ എഴുതാതിരുന്നു കൂടെ… …ദുഃഖത്തെ പറ്റി ഇനി എഴുതരുത്….നിനക്കു ചുറ്റും എപ്പോഴും സന്തോഷമല്ലേ.." പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌
പൊന്നു പോലെ ഞാന്‍ നിന്നെ കാത്തോളാം എന്നൊന്നു കേള്‍ക്കാന്‍ .....

എന്‍റെ വിരലുകള്‍ അടുത്തു വളര്‍ന്നിരുന്ന പുല്‍ച്ചെടിയെ നുള്ളി നോവിച്ചു…. "കുറേ അഹങ്കരിച്ചാല്‍ കരയേണ്ടി വരും…………ഉത്തരമിലാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിക്കാതിരിക്കൂ…."


സന്ധ്യക്ക് ഇരുട്ടു കൂടി….സ്കൂളിലെ മണിയടി കേട്ട അനുസരണയുള്ള കുട്ടികളേപ്പോലെ ഞങ്ങള്‍ ബാഗുകളെടുത്തു അവിടെ നിന്നും എഴുന്നേറ്റു….
എന്‍റെ തണുത്ത വിരലുകളിലേക്കു ചൂടുള്ള ആ കൈകള്‍ കോര്‍ത്ത് നീ പറഞ്ഞു…"ഞാന്‍ നിനക്കു സന്തോഷത്തിന്‍റെ നിറം പറഞ്ഞു തരാം….ചുകപ്പ്..ചുകപ്പാണാ നിറം……." ഞാന്‍‍ അന്നു തല താഴ്ത്തി പുഞ്ചിരിച്ചു….


അങ്ങിനെയാണ് ഞാന്‍‍ നിന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങിയത്……….

Tuesday, March 18, 2008

ഞാന്‍ പറന്നു വീണൊരു ഇലപോലെ...


വിരല്‍ തുമ്പില്‍ മഷി പടര്‍ന്ന ഞാനും…കടലുകള്‍ക്കക്കരെ കീബോര്‍ഡില്‍ വിരലുകളമരുന്ന ശബ്ദവും..
"ഉറങ്ങിയില്ലേ"
"ഇല്യാ"
"എഴുതുകയാണോ"
"ഉം"
നിശബ്ദതയുടെ സ്വരങ്ങള്‍ ….. ഇടക്ക് ഉത്തരമില്ലാത്ത "പിന്നേ", ക്രമത്തിലുള്ള ശ്വാസോച്ഛ്വാസം.
….ഞങ്ങള്‍ അങ്ങിനെയായിരുന്നുവല്ലോ…..
വേറിട്ട രണ്ടു ജോലി,…രണ്ടു ലോകങ്ങള്‍ ഫോണ്‍ ലൈനില്‍ കൂട്ടിചേര്‍ത്തതു പോലെ…..
എന്‍റെ എകാന്തതയെ അണക്കുന്ന മൌനങ്ങള്‍….
യാതൊരു കാരണവുമില്ലാതെ കുറേ പഴയ ഓര്‍മ്മകളുടെ തിരശീല കണ്മുന്നില്‍ വന്നു വീണു…ഉച്ച വെയിലില്‍ തിളങ്ങുന്ന പുല്ലിന്‍റെ പച്ചയും, മുറ്റത്തെ മാവും, തെച്ചിപ്പൂക്കളും, പിച്ചകപ്പൂവിന്‍റെ ഗന്ധമുള്ള കാറ്റും, നാണു പ്രാന്തന്‍റെ നിലവിളിയും, ശിവക്ഷേത്രവും, അമ്പലക്കുളവും… തുള്ളിച്ചാടുന്ന കിങ്ങിണിയുടെ കഴുത്തിലെ കറുത്ത മണിയും, കൂട്ടുകാരും, പാമ്പുംകാവും, സന്ധ്യാനാമവും…. എല്ലാം….

"അങ്ങേരുടെ പാട്ട് സഹിക്കാന്‍ വയ്യ" ….അപ്പുറത്തെ സീറ്റിലെ കഷ്യപിന്‍റെ പാട്ട് ഫോണിലൂടെ കേട്ട് ഞാന് പറഞ്ഞു പോയി.
"ഹ ഹ ഹ… ഉം"
"ഇന്നു വൈകുന്നേരം ഞാന്‍….." പറഞ്ഞു തീരുന്നതിനു മുന്നേ ...
"ഞാന്‍ ഇപ്പൊ വരാം"
"ഡിസ്കണെക്ട് ചെയ്യാണോ"
"വേണ്ടാ, ഞാനിപ്പോ വരാം"

ഓരോ ദിവസവും അവസാനിക്കുന്നത് എന്തിന്റെയൊക്കെയോ മരണത്തോടെയാണ്... വിശ്വാസങ്ങളുടെ മരണം, ആഗ്രഹങ്ങളുടെ മരണം, സ്വപ്നങ്ങളുടെ മരണം.എന്തിന്റെയൊക്കെയോ മരണം…..
ഭൂതകാലത്തിലെ ചില മുത്തുകള്‍ പെറുക്കുന്ന എന്നെപോലെയുള്ളവര്‍ വിഡ്ഢികളുമായി…സ്നേഹം എനിക്കാണല്ലോ പുത്തന്‍.
ചുറ്റുമുള്ള എല്ലാ വീടുകളിലേയും വിളക്കണഞ്ഞിട്ടും ഞാന്‍ മാത്രം എന്ത് ചെയണമെന്നറിയാതെ എഴുന്നേറ്റിരുന്നു….
മേശപ്പുറത്തെ വെള്ളകടലാസുകളില്‍ നീല നിറം കൂടിക്കൂടി വന്നു….…
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അറ്റത്ത് മിന്നുന്ന സമയത്തെയും...നിശ്ചലമായി ഇരിക്കുന്ന ആ ചില്ലിട്ട ചിത്രത്തിലെ തിളങ്ങുന്ന കണ്ണുകളെയും അറിയാതെ നോക്കിയിരുന്നുപോയി ഞാന്‍ …
നിമിഷങ്ങള്‍ക്കു ശേഷം…. കസേരയുടേയും, കീബോര്‍ഡില്‍ വിരലുകള്‍ അമരുന്നതിന്റേയും ശബ്ദവും പിന്നെ ഒരു "ഉം…ഐ അം ബാക്ക്"
ഞാനും തിരിച്ചെത്തി….എന്‍റെ വെള്ളകടലാസിലേക്കും നീലമഷിയിലേക്കും….
രവീന്ദ്രന്‍ മാഷിന്‍റെ ഒരു പാട്ടും മനസ്സില്‍ ഓടിയെത്തി ..."അറിവിന്‍ നിലാവേ.....മറയുന്നുവോ നീ...."

Monday, March 10, 2008

ഈ മുത്തുകള്‍ എന്‍റെ സ്വന്തം!


"മോളൂട്ടീ.... ചെന്നിരുന്ന് പഠിക്ക്...." ആ പഴയ വിളി ....
കണക്കു പുസ്തകത്തിന്റെയും, പേരമരത്തില്‍ വന്നിരിക്കാറുള്ള തത്തമ്മയുടെ പാട്ടിന്റെയും മണമുള്ള ആ വിളി...
ആ വിളി കേള്‍ക്കാനും, പത്രക്കടലാസിനു പുറകില്‍ നിന്നും ശബ്ദമുണ്ടാക്കാതെ പതുക്കെ വന്നു മറയുന്ന ആ ചിരി കാണാനും, പുറത്തെ വെള്ളപ്പരവതാനി നോക്കിയിരിക്കുമ്പോള്‍ ഇന്നു കൊതിച്ചു പോയി....
കൊല്ലങ്ങളായി താമസിക്കുന്ന ഈ മുറിയിലേക്ക് വരുമ്പോള്‍ ഇന്നും എന്തിനാണ് കാരണമില്ലാത്ത ഒരകല്ച്ച തോന്നുന്നത്??.....പരിചയമില്ലാത്ത എവിടേക്കൊ വഴി തെറ്റി വന്നതു പോലെ ......
വീണ്ടും ചെയ്തു തീര്‍ക്കാത്ത കുറേ കാര്യങ്ങള്‍ മനസ്സിനെയലട്ടുന്നതു പോലെയൊരു തോന്നല്‍ ...വെറുതെ ഇരിക്കാന്‍ ഇന്നും എനിക്ക് പേടിയാണ്...രാത്രി എട്ടു മണിയാവുമ്പോഴേക്കും ഹോംവര്‍ക്ക്‌ തീര്‍ക്കാതിരുന്നാല്‍ ഉണ്ടാവുന്ന ആ പഴയ പേടി...
ചിലപ്പോള്‍ തോന്നും ശരീരത്തിനൊത്ത് മനസ്സു വളര്‍ന്നോ എന്ന് ...
ഇതൊക്കെ ആരൊടെകിലും പറഞ്ഞാല്‍ അപ്പൊ കേള്‍ക്കാം
"കമോണ്‍ ഗ്രോ അപ്!!"
പക്ഷെ എന്‍റെ മനസിപ്പോഴും നിറങ്ങള്‍ നിറഞ്ഞ ആ കഴിഞ്ഞു പോയ കാലത്തില്‍ നിന്നും മുത്തുകള്‍ പെറുക്കുന്നു.. ..